Showing posts with label AARS-KL. Show all posts
Showing posts with label AARS-KL. Show all posts

Thursday, December 27, 2018

ഹാം റേഡിയോയും നേപ്പാൾ ഭൂകമ്പവും

നേപ്പാളിനെ ഭൂകമ്പത്തിന്റെ രൂപത്തില്‍ ദുരന്തം ഗ്രസിച്ചപ്പോള്‍, ആശ്വാസമേകാന്‍ കേരളത്തിലെ അമേച്വര്‍ റേഡിയോ പ്രവര്‍ത്തകരും ഉറക്കമിളയ്ക്കുന്നു. ദുരന്തമേഖലയില്‍ കാണാതായവരെ തിരഞ്ഞു പിടിക്കാനുള്ള ശ്രമത്തില്‍ വലിയ പങ്കാണ് ഇവര്‍ വഹിക്കുന്നത് .കേരള ഗ്രാമീണ്‍ ബാങ്കിന്റെ മലപ്പുറത്തെ മുഖ്യ ഓഫീസില്‍ ജോലിനോക്കുന്ന എം.സനില്‍ ദീപ് തിങ്കളാഴ്ച രാവിലെ ഓഫീസിലെത്തിയപ്പോള്‍ വിചിത്രമായ ഒരു അനുഭവമുണ്ടായി. അദ്ദേഹത്തോട് ഡ്യൂട്ടിലീവെടുത്ത് വീട്ടിലേക്ക് തിരിച്ചുപൊയ്‌ക്കൊള്ളാന്‍ മേലുദ്യോഗസ്ഥര്‍ പറഞ്ഞു. വെറുതെ വീട്ടില്‍പോകാന്‍ ആവശ്യപ്പെടുകയല്ല അവര്‍ ചെയ്തത്. ബാങ്കിലെ രണ്ട് സഹപ്രവര്‍ത്തകര്‍ നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയിട്ടുണ്ട്. ശനിയാഴ്ച്ചത്തെ ഭൂകമ്പത്തിന് ശേഷം അവരെപ്പറ്റി ഒരു വിവരവുമില്ല. സനില്‍ ദീപ് വീട്ടില്‍ ചെന്നിരുന്ന് നേപ്പാളില്‍ ബന്ധപ്പെട്ട് ആ സഹപ്രവര്‍ത്തകരെ തേടിപ്പിടിക്കണം! 

 ഒരു  ഹാം റേഡിയോ സ്റ്റേഷൻ 
ബാങ്ക് ആസ്ഥാനത്തെ ആര്‍ ആന്‍ഡ് എല്‍ വിഭാഗത്തില്‍ മാനേജരായ ആ 56 കാരന്‍, മേലുദ്യോഗസ്ഥരുടെ ആജ്ഞ ശിരസ്സാവഹിച്ച് തിരിച്ചുപോന്നു. കോഴിക്കോട് നഗരത്തില്‍ കണ്ണഞ്ചേരിയിലുള്ള മുതുവന വീട്ടില്‍ 12 മണിയോടെ തിരിച്ചെത്തിയ സനില്‍ ദീപ്, രണ്ടുമണിയായപ്പോള്‍ മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്ത് അക്കാര്യം അറിയിച്ചു: 'നമ്മുടെ സഹപ്രവര്‍ത്തകരായ വേണുവും വിനോദ് കുമാറും നേപ്പാള്‍ അതിര്‍ത്തിയില്‍ സുനാലിയിലെ ഹോട്ടല്‍ റാഡിസണിലുണ്ട്. അവര്‍ ഖരക്പൂരിലേക്ക് തിരിക്കാന്‍ പോവുകയാണ്'. ഗ്രാമീണ്‍ ബാങ്കിന്റെ കോഴിക്കോട് പുറക്കാട്ടിരി ബ്രാഞ്ചിലാണ് വേണു പ്രവര്‍ത്തിക്കുന്നത്, വിനോദ് കുമാര്‍ മാള ബ്രാഞ്ചിന്റെ മാനേജരും. 
ഇത്രയും വായിക്കുമ്പോള്‍ അവിശ്വസനീയമായ എന്തോ കേട്ടതുപോലെ തോന്നുന്നില്ലേ. സനില്‍ ദീപ് ശരിക്കും ആരാണെന്നും, അദ്ദേഹം എങ്ങനെ കോഴിക്കോട്ടിരുന്നുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ദുരന്തഭൂമിയില്‍പെട്ടുപോയ തന്റെ സഹപ്രവര്‍ത്തകരുടെ വിവരം തേടിപ്പിടിച്ചതെന്നും അറിയുമ്പോള്‍ സംഭവത്തില്‍ അത്ര അത്ഭുതമൊന്നുമില്ലെന്ന് മനസിലാകും. 

കഴിഞ്ഞ 25 വര്‍ഷമായി സജീവമായി രംഗത്തുള്ള അമേച്വര്‍ റേഡിയോ ഓപ്പറേറ്ററാണ് സനില്‍ ദീപ്. ഹാം റേഡിയോ (HAM Radio) എന്ന പേരില്‍ അറിയപ്പെടുന്ന വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനം ലാഭേച്ഛയില്ലാതെ ഹോബിയായി സ്വീകരിച്ചിട്ടുള്ള ലോകത്തെ 20 ലക്ഷം പേരിലൊരാള്‍. അദ്ദേഹം കോഴിക്കോട്ടെ വീട്ടിലെത്തി ഹാം റേഡിയോയുടെ ആന്റിന നേപ്പാളിലേക്ക് ബീം ചെയ്ത് അവിടുത്തെ ഹാം നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെടുകയാണ് ചെയ്തത്. വിവരം തേടുന്നവരുടെ പേരും ഫോണ്‍നമ്പറുമടക്കമുള്ള വിവരങ്ങള്‍ നല്‍കി. ദുരന്തഭൂമിയില്‍ സജീവമായ ഹാം റേഡിയോ നെറ്റ്‌വര്‍ക്കിലൂടെ വിവരം എല്ലാഭാഗത്തേക്കുമെത്തി. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സനില്‍ ദീപിന്റെ റേഡിയോ റിസീവറില്‍ സന്ദേശമെത്തി, അന്വേഷിക്കുന്ന രണ്ടുപേരും നേപ്പാള്‍ അതിര്‍ത്തിയിലുണ്ട്!

ഏപ്രില്‍ 25 ശനിയാഴ്ച നേപ്പാളിലുണ്ടായ 7.9 തീവ്രതയുള്ള ഭൂകമ്പം, ആ ഹിമാലയന്‍ താഴ്‌വരയെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്ത് തരിപ്പണമാക്കുകയാണ് ചെയ്തത്. 4500 ഓളം പേര്‍ മരിക്കുകയും ഏഴായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭൂകമ്പം 80 ലക്ഷം പേരെ ദുരിതത്തിലാഴ്ത്തിയെന്നാണ് കണക്ക്. ശക്തമായ തുടര്‍ചലനങ്ങളും മഴയും മേഖലയിലെ ദുരിതം പതിന്മടങ്ങ് വര്‍ധിപ്പിച്ചു. ഭൂകമ്പത്തില്‍ വാര്‍ത്താവിനിമയ സംവിധാനം പാടെ തകര്‍ന്നു.ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ നേപ്പാള്‍ സന്ദര്‍ശിക്കുന്ന സീസണിലാണ് ഈ ദുരന്തം. 

ഹാമിന്റെ സമാന്തരപാത
ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സ്വാഭാവികമായും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പാടെ നിലച്ചു. ചുരുക്കം ചില സെല്ലുലാര്‍ സര്‍വീസുകള്‍ മാത്രമാണ് തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പോലും കിട്ടുന്നതെന്ന സ്ഥിതിവന്നു. ലഭ്യമായ സര്‍വീസുകള്‍ കൂടുതല്‍ പേര്‍ ഒരേസമയം ഉപയോഗിക്കാന്‍ മത്സരിച്ചതോടെ ആ മൊബൈല്‍ സര്‍വീസുകളും ജാം ആയി.

കണക്ടിവിറ്റിയില്ലെങ്കില്‍ പിന്നെ ഫെയ്‌സ്ബുക്കോ ട്വിറ്ററോ വാട്ട്‌സ്ആപ്പോ കൊണ്ട് കാര്യമില്ലെന്ന് നേപ്പാളില്‍ കുടുങ്ങിയവര്‍ അനുഭവിച്ചറിഞ്ഞു. കൈയിലുള്ള സ്മാര്‍ട്ട്‌ഫോണിന് പേപ്പര്‍വെയ്റ്റി വില മാത്രമായി! മൊബൈലുകളുടെയും നവമാധ്യമങ്ങളുടെയും തള്ളിക്കയറ്റത്തില്‍ ശരിക്കും അവഗണന നേരിട്ട അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാരുടെ വില വീണ്ടും ലോകത്തിന് ബോധ്യമാകാന്‍ തുടങ്ങിയത് അപ്പോഴാണ്. 

അമേച്വര്‍ റേഡിയോ പ്രവര്‍ത്തകരായ സതീഷ് ഖേരലും (അമേച്വര്‍ കോള്‍ സൈന്‍ - 9N1AA), അദ്ദേഹത്തിന്റെ ഭാര്യ തേജും (9N1DX), ദുരന്തബാധിതരെ സഹായിക്കാന്‍ നേപ്പാളില്‍നിന്ന് ഹാം റേഡിയോ നെറ്റ്‌വര്‍ക്ക് സജീവമാക്കി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി 'അമേച്വര്‍ റേഡിയോ സൊസൈറ്റി'യുടെ ഇന്ത്യയിലെ ദേശീയ കോഓര്‍ഡിനേറ്റര്‍ ജയു ബിഡെയും (VU2JAU) ഗ്വാളിയൂരില്‍നിന്ന് പ്രവര്‍ത്തനമാരംഭിച്ചു.

ലോകമെങ്ങുമുള്ള ഹാം റേഡിയോ പ്രവര്‍ത്തകര്‍ക്ക് നേപ്പാളില്‍ കുടുങ്ങിയവരെ കണ്ടെത്താനും, നേപ്പാളിന് സഹായമെത്തിക്കാനും ഒരു സമാന്തരപാത അങ്ങനെ തുറന്നു. ഹാം റേഡിയോയുടെ ആ സമാന്തര കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് വഴിയാണ് കോഴിക്കോട്ട് കണ്ണഞ്ചേരിയിലിരുന്ന് സനില്‍ ദീപിന് (VU3SIO) നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് തന്റെ സഹപ്രവര്‍ത്തകരെ തേടിപ്പിടിക്കാനായത്. 

കേരളത്തെ സംബന്ധിച്ചിടത്തോളം സനില്‍ ദീപ് ഒറ്റയ്ക്കല്ല. കാണാതായ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ നേപ്പാളിലേക്ക് കൈമാറാനും, അവിടെ നിന്നുള്ള വിവരങ്ങള്‍ കേരളത്തിലെത്തിക്കാനും 24 മണിക്കൂറും ഉറക്കമിളച്ചിരിക്കുന്ന വേറെയും ഹാം റേഡിയോ പ്രവര്‍ത്തകരുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ അന്തിക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സ്‌പേസ് റേസ് അമേച്വര്‍ റേഡിയോ ക്ലബ്ബി'ന്റെ പ്രവര്‍ത്തകര്‍ ഭൂകമ്പമുണ്ടായതിന്റെ പിറ്റേന്ന് രാവിലെ മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമാണ്. 'കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 'ജില്ലാ ഡിസാസ്റ്റര്‍ കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോള്‍ റൂമി'ല്‍ ഞങ്ങളുടെ ഹാം റേഡിയോ ലൈസന്‍സ് വിവരങ്ങളും ഫോണ്‍ നമ്പറും നല്‍കിയ ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്' - ക്ലബ്ബിന്റെ പ്രവര്‍ത്തകനായ താഹിര്‍ എ.ഉമ്മര്‍ പറയുന്നു.

തൃപ്രയാറിനടുത്ത് തളിക്കുളത്തെ വീട്ടിലിരുന്നാണ് താഹിര്‍ (VU3TAH) പ്രവര്‍ത്തിക്കുന്നതെങ്കില്‍, അന്തിക്കാട്ട് നിന്ന് റേഡിയോ ക്ലബ്ബ് പ്രസിഡന്റായ ശ്രീമുരുകനും (VU3KBN), പുത്തന്‍പീടികയില്‍നിന്ന് ശരത് ചന്ദ്രനും (VU2SCV), ആലപ്പാട്ട് നിന്ന് ബിജുവും (VU2EAC) യും നേപ്പാളില്‍നിന്നുള്ള വിവിരങ്ങള്‍ക്ക് കാതോര്‍ക്കുന്നു; കേരളത്തില്‍നിന്നുള്ള വിവരങ്ങള്‍ നേപ്പാളിലേക്ക് കൈമാറുന്നു. 

'നേപ്പാള്‍ എര്‍ത്ത്‌ക്വേക്ക് എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്' വഴിയാണ് വിവരങ്ങള്‍ കൈമാറുന്നതും, ഇങ്ങോട്ട് വിവരങ്ങള്‍ ലഭിക്കുന്നതും- താഹിര്‍ പറയുന്നു. 24 മണിക്കൂറും ഈ നാല്‍വര്‍ സംഘം സജീവമാണ്. 'ഒരാള്‍ക്ക് എന്തെങ്കിലും അത്യാവശ്യം വന്നാല്‍, മറ്റ് മൂന്നുപേര്‍ കമ്മ്യൂണിക്കേഷന് തടസ്സമുണ്ടാകതെ ആ ജോലികൂടി ഏറ്റെടുത്തുകൊള്ളും'. 

കണ്ണടയ്ക്കാതെ, ജാഗ്രതയില്‍
ബാഹ്യലോകമറിയത്ത ശരിക്കുള്ള സന്നദ്ധപ്രവര്‍ത്തനമാണ് ഹാം പ്രവര്‍ത്തകര്‍ നടത്തുന്നത്. രാവോ പകലോ വ്യത്യാസമില്ലാതെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം. 

നേപ്പാളില്‍ കാണാതായവരുടെ വിവരങ്ങള്‍ ഫോണിലൂടെയും മറ്റും പൊതുജനങ്ങള്‍ അറിയിക്കുന്നത് ഇവര്‍ നേപ്പാളിലെ നെറ്റ്‌വര്‍ക്കിന് കൈമാറും. നാട്ടുകാര്‍ക്ക് അറിയിക്കാനായി ഇവരുടെ ഫോണ്‍നമ്പറുകള്‍ റേഡിയോ നിലയവും ലോക്കല്‍ ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഹാം റേഡിയോ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാണ് ഇവരുടെ പ്രവര്‍ത്തനം. കേരളത്തില്‍ ഹാംറേഡിയോ ലൈസന്‍സുള്ള ആയിരത്തോളം പേരുണ്ടെങ്കിലും, നിലവില്‍ സജീവമായി രംഗത്തുള്ളവര്‍ മുന്നൂറോളമേ വരൂ. 'അവരെല്ലാം വിവരങ്ങള്‍ എത്തിച്ചു തരുന്നതില്‍ സഹകരിക്കുന്നു' - താഹിര്‍ പറഞ്ഞു.

'ഇടുക്കിയില്‍നിന്ന് ഒരു ഹാം പ്രവര്‍ത്തകനാണ് വേണു എന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് എത്തിച്ചുതന്നത്. അദ്ദേഹത്തെ ഭൂകമ്പമേഖലയില്‍നിന്ന് തേടിപ്പിടിക്കാന്‍ കഴിഞ്ഞു' - താഹിര്‍ അറിയിച്ചു. 

'കാണാതായവരെപ്പറ്റി വിവിധ സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ ഹൈ ഫ്രീക്വന്‍സി വഴി നേപ്പാളിന് കൈമാറും. നേപ്പാളുമായി നേരിട്ട് മാത്രമല്ല, ഭൂകമ്പ ദുരിതനിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നവര്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലുമുണ്ട്. മുംബൈ, ഹൈദരാബാദ്, ഭോപ്പാല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലുള്ള ഹാമുകളുമായും തുടര്‍ച്ചയായി ബന്ധം സ്ഥാപിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനം'. 

'ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അമേച്വര്‍ റേഡിയോ' (NIAR) എന്ന സംഘടന ചൊവ്വാഴ്ച 10 പേരടങ്ങിയ സംഘത്തെ നേപ്പാളിലേക്ക് അയച്ചിരിക്കുകയാണ്' -താഹിര്‍ അറിയിച്ചു. മലയാളിയായ ജോസും ആ സംഘത്തിലുണ്ട്. നേപ്പാളില്‍ ഇപ്പോള്‍ സതീഷ് ഖേരലിന്റെ സ്‌റ്റേഷന്‍ മാത്രമാണ് ബാഹ്യലോകവുമായി ബന്ധം സ്ഥാപിക്കുന്നത്. ആ കുറവ് പരിഹരിക്കാനാണ് പത്തംഗ ഇന്ത്യന്‍ ഹാം സംഘം യാത്രയായിട്ടുള്ളത്. 

ദുരിതവേളകളില്‍ എന്നും ആശ്വാസം
അന്താരാഷ്ടതലത്തില്‍ ഒരു ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഹാം എന്നനിലയ്ക്ക് പങ്കുചേരുന്നത് ആദ്യമായാണെങ്കിലും, 31-ാം വയസ്സില്‍ അമേച്വര്‍ റേഡിയോ ലൈസന്‍സ് കരസ്ഥമാക്കിയ സനില്‍ ദീപിന് ഇത്തരം പ്രവര്‍ത്തനം പുതുമയല്ല. 25 വര്‍ഷത്തിനിടെ ഇരുന്നൂറോളം രാജ്യങ്ങളുമായി ഹാം റേഡിയോ വഴി ബന്ധം സ്ഥാപിക്കുകയും 'അമേരിക്കന്‍ റേഡിയോ റിലേ ലീഗ്' (ARRL) ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് മുന്നുതവണ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള സനില്‍ ദീപ് മുമ്പും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

1993 ലെ ശബരിമല സീസണില്‍ അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സിന് കല്‍പ്പറ്റയില്‍വെച്ച് അപകടം പിണഞ്ഞപ്പോള്‍, മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കാന്‍ ഹാം റേഡിയോ ആണ് പ്രയോജനപ്പെട്ടത്. 

'മൊബൈല്‍ ഫോണുകളൊന്നും രംഗത്തെത്താത്ത കാലമായിരുന്നു അത്. ഞങ്ങള്‍ ഹാമുകള്‍ സമയോചിതമായി പ്രവര്‍ത്തിച്ചു. മുരളി എന്നൊരു ഹാം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് തന്നെ ഓപ്പറേറ്റ് ചെയ്ത് വിവരങ്ങള്‍ അപ്പപ്പോള്‍ പുറംലോകത്തെ അറിയിച്ചു' - സനില്‍ ദീപ് ഓര്‍ക്കുന്നു. 'കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ഒരു ആശയവിനിമയ ശൃംഖല തന്നെ സൃഷ്ടിച്ചു'. 

'കോഴിക്കോട് മീഞ്ചന്തയില്‍ 90 ദിവസം മാത്രം പ്രായമായ കുഞ്ഞിന് അസുഖം ബാധിച്ച് അത്യാസന്ന നിലയിലെത്തിയപ്പോള്‍ എം.എസ്.യു.ഡി.എന്നൊരു മരുന്ന് അത്യാവശ്യമായി വന്നു'. എവിടെയും ആ മരുന്ന് കിട്ടാതെ വന്നപ്പോള്‍ രാജ്യത്തിനകത്തും പുറത്തും ബന്ധപ്പെട്ടുകൊണ്ട് ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ രംഗത്തെത്തി. 'ഞാന്‍ ആ മരുന്നിന്റെ സോഴ്‌സ് ജര്‍മനിയിലാണെന്ന് തിരിച്ചറിഞ്ഞു. ബ്രിട്ടനിലുള്ള ഒരു ഹാം മരുന്ന് വാങ്ങി അയച്ചു. അപ്പോഴേക്കും ബന്ധുക്കള്‍ക്ക് ദുബായ് വഴി മരുന്ന് കിട്ടി' - 

ഭൂകമ്പവും ചുഴലിക്കാറ്റും പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാലും, ഹാമുകള്‍ പ്രവര്‍ത്തിക്കും. ബാറ്ററിയിലാണ് ഹാം സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റൊരു കമ്മ്യൂണിക്കേഷന്‍ ചാനലിന്റെയും ആവശ്യമില്ലാതെ, സ്വതന്ത്ര റേഡിയോ നിലയങ്ങളെപ്പോലെയാണ് ഓരോ ഹാം റേഡിയോ സെറ്റുകളും പ്രവര്‍ത്തിക്കുക. 

വളരെ ദൂരേയ്ക്ക് ബന്ധം സ്ഥാപിക്കാന്‍ ഹൈ ഫ്രീക്വന്‍സിയാണ് ഉപയോഗിക്കുന്നത്. നേപ്പാളുമായി ബന്ധപ്പെടാന്‍ സനില്‍ ദീപും താഹിറുമൊക്കെ അതാണ് ഉപയോഗിക്കുന്നത്. 

വാണിജ്യാവശ്യത്തിനല്ലാതെ, റേഡിയോ ടെക്‌നോളജി ഒരു ഹോബിയായി സ്വീകരിച്ചിട്ടുള്ളവരാണ് അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ITU) ആണ് അമേച്വര്‍ റേഡിയോ സര്‍വീസ് ആഗോളതലത്തില്‍ സാധ്യമാക്കുന്നത്. ഒരു പ്രത്യേക റേഡിയോ ഫ്രീക്വന്‍സി സ്‌പെക്ട്രം ഉപയോഗിച്ച് ഇവര്‍ ആശയവിനിമയം നടത്തുന്നു. ഇന്ത്യയില്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഹാം റേഡിയോ ലൈസന്‍സുകള്‍ നല്‍കാറ്. 

ഇന്ത്യയില്‍ ഗുജറാത്ത് ഭൂകമ്പവേളയിലും, ഭോപ്പാല്‍ ദുരന്തമുണ്ടായപ്പോഴുമൊക്കെ വിലമതിക്കാനാവാത്ത സേവനം നല്‍കിയവരാണ് ഹാം റേഡിയോ പ്രവര്‍ത്തകര്‍. അതേ സേവനം ഇപ്പോള്‍ നേപ്പാളിലെ തിരച്ചില്‍ പ്രവര്‍ത്തനത്തെ സഹായിക്കാനും അവര്‍ നല്‍കുന്നു. നവമാധ്യമങ്ങളുടെ വരവോ, സ്മാര്‍ട്ട്‌ഫോണുകള്‍ സര്‍വ്വവ്യാപിയായതോ ഒന്നും ഹാമുകളുടെ പ്രാധാന്യം കുറയ്ക്കുന്നില്ല എന്ന് നേപ്പാളും തെളിയിക്കുന്നു.
{source | Internet}

Wednesday, December 26, 2018

ആവശ്യമുള്ള സമയങ്ങളിൽ ഹാം റേഡിയോ

പ്രകൃതിദുരന്തത്തിന്റെ ഫലമായി പരമ്പരാഗത രീതികൾ തകർന്നപ്പോൾ ബദൽ ആശയവിനിമയ ചാനലുകൾ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയാണ് സംസ്ഥാനത്തെ വിനാശകരമായ വെള്ളപ്പൊക്കം പഠിപ്പിച്ചത്.പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗത ആശയവിനിമയ രീതികൾ തകർന്നപ്പോൾ ബദൽ ആശയവിനിമയ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മൊബൈൽ സിഗ്നലുകളും ഇന്റർനെറ്റും ഇല്ലാതാകുന്ന സമയത്ത്, അടുത്ത പരിഹാരം ഹാം റേഡിയോ ആയിരിക്കും. കഴിഞ്ഞ കേരളത്തിലെ പ്രളയ ദുരന്ത സമയത്ത്, ഹാം റേഡിയോ ഓപ്പറേറ്റർമാർ തങ്ങളുടെ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട് റെസ്ക്യൂ ടീമുകൾക്ക് ആശയവിനിമയത്തിനു   സഹായിച്ചു.

കഴിഞ്ഞ പ്രളയ സമയത്ത് ഏറ്റവും കൂടുതൽ പ്രളയം ബാധിക്കുകയും ആൾക്കാരെ രക്ഷപ്പെടാൻ രക്ഷപ്പെടുത്താൻ താമസം ഉണ്ടാകുകയും ചെയ്തു ഒരു സ്ഥലമാണ് ചെങ്ങന്നൂർ .കൊല്ലത്തുള്ള "ആക്ടീവ ഹാം റേഡിയോ സൊസൈറ്റിയുടെ" 10 റേഡിയോ ഓപ്പറേറ്റർമാരാണ് ഇതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള ഹാം റേഡിയോ കമ്മ്യൂണിക്കേഷൻ ചെയ്തത് .ചെങ്ങന്നൂരിലെ മിക്കവാറും സ്ഥലങ്ങളും ഒറ്റപ്പെടുകയും അതിനെത്തുടർന്ന്  ജനങ്ങളെ രക്ഷിക്കാൻ കേരള സർക്കാർ ജീവനക്കാരും ചേർന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു .കമ്മ്യൂണിക്കേഷൻ  യാഥാർത്ഥ്യമാക്കിയത്  ഒരു മാസ്റ്റർ കൺട്രോൾ റൂം കൊല്ലത്ത് സ്ഥാപിച്ചുകൊണ്ടായിരുന്നു .കൊല്ലം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ആവശ്യപ്രകാരം കമ്മ്യൂണിറ്റി വോളണ്ടിയർ ആയിട്ടുള്ള റേഡിയോ ഓപ്പറേറ്റർമാർ ആണ് ഈ ദൗത്യത്തിന് മുന്നിൽ നിന്നത്

ഹാം ഓപ്പറേറ്റർ നൽകിയ വിവരങ്ങളുടെ സഹായത്തോടെ റെസ്ക്യൂ ടീമുകൾ നൂറുകണക്കിന് ആൾക്കാരെ രക്ഷപ്പെടുത്തി . "ഞങ്ങൾ വിഎച്എഫ് (വളരെ ഉയർന്ന ഫ്രീക്വെൻസി), എച്ച്.എഫ് (ഹൈ ഫ്രീക്വൻസി) സ്പെക്ട്രം ഉപയോഗിക്കുന്നു. റേഡിയോ തരംഗം മറ്റ് മോഡുകൾ പാഴാകുമ്പോൾ ആശയവിനിമയം ചെയ്യുന്നതിനുള്ള ഏക മാർഗ്ഗമാണ്. ഹാമുകൾക്ക്  ശാസ്ത്രീയ വൈദഗ്ദ്ധ്യം ആവശ്യമുണ്ട്, ശരിയായ രീതിയിലുള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അറിവ് ,അതിനോടൊപ്പം ശാസ്ത്രീയമായ വാർത്താവിനിമയ രീതികളിലുള്ള അറിവും അത്യാവശ്യമാണ് ,സാധാരണരീതിയിൽ വാർത്താവിനിമയം ഒറ്റപ്പെടുമ്പോൾ ഒരു പ്രാക്ടിക്കൽ എക്സ്പീരിയൻസ് വളരെ ഉപയോഗപ്പെടും. ഒരു ദുരന്തം ഉണ്ടാകുമ്പോൾ നമ്മൾ തന്നെ ആവശ്യമായ കമ്മ്യൂണിക്കേഷൻ ആന്റീന  ശരിയായ രീതിയിൽ ഉപയോഗിക്കുകയോ, അല്ലെങ്കിൽ ലഭ്യമായ സാധനസാമഗ്രികൾ വെച്ചിട്ട് നിർമിക്കുകയോ വേണ്ടിവരും

 ഒരു വാർത്താവിനിമയ ശൃംഖല നമുക്ക് അനുവദിച്ചിട്ടുള്ള പല വിധത്തിലുള്ള മോഡുകൾ ,അതാത് സമയത്തെ സന്ദർഭത്തെയും നോക്കി ഉപയോഗിക്കാനുള്ള ഒരു കഴിവ് ഒരു ഹാം റേഡിയോ ഓപ്പറേറ്റർ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്.
മിക്കവാറും  സന്ദർഭങ്ങളിൽ എങ്ങനെ ഒരു വാർത്താവിനിമയ ശൃംഖല നിർമ്മിച്ചെടുക്കാൻ എന്ന് ഒരു ഹാം റേഡിയോ ഓപ്പറേറ്റർ അറിഞ്ഞിരിക്കേണ്ടതുണ്ട് ,ഇതിനുവേണ്ടിയുള്ള പരിശീലനമാണ് റേഡിയോ ഓപ്പറേറ്റർ സാധാരണ ലഭിക്കുന്നത് .ഇതിനോടൊപ്പം അടിയന്തരഘട്ടങ്ങളിൽ മനുഷ്യ ജീവൻ രക്ഷിക്കാനുള്ള പരിശീലനവും കൂടിയാകുമ്പോൾ പൂർണമായ രക്ഷാപ്രവർത്തനം ഒരു ഒരു ഹാം റേഡിയോ ഓപ്പറേറ്റർക്ക് സാധ്യമാകും

എൻറെ അഭിപ്രായത്തിൽ എല്ലാ പഞ്ചായത്തിലും ഏറ്റവും കുറഞ്ഞത് 10 ഹാം റേഡിയോ ഓപ്പറേറ്റർമാർ എങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ് .ഇതുകൂടാതെ ഫയർ ആൻഡ് റെസ്ക്യൂ ,പോലീസ് ,ദുരന്തനിവാരണ സേന ,ഡിസാസ്റ്റർ മാനേജ്മെൻറ് ആൾക്കാർ ഇവരെല്ലാം തന്നെ റേഡിയോ ഓപ്പറേറ്റേഴ്സ് ആകേണ്ടതാണ് . ഇതുകൊണ്ട് ഒരു അത്യാവശ്യഘട്ടത്തിൽ കമ്മ്യൂണിക്കേഷൻ നമുക്ക് ഫലവത്തായി ഉപയോഗിക്കാൻ കഴിയും. സാധാരണ ജനങ്ങളും അതോടൊപ്പം സർക്കാർ സംവിധാനങ്ങളും ഒരേ പോലെ ഉപയോഗിക്കാൻ കഴിയും. അതിന് ഇങ്ങനെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പ്രത്യേകിച്ചും ദുരന്ത മുഖങ്ങളിൽ പ്രവർത്തിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥർ ലൈസൻസ് എടുക്കുകയും ഹാം  റേഡിയോ    ഓപ്പറേറ്റർ ആകുകയും ചെയ്യേണ്ടതുണ്ട്.

റോജര്‍, റോജര്‍ IFFK മേളയില്‍ ഹാം റേഡിയോ മുഴക്കം

വോളന്റീർമാരുടെ  പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടു പോകാനും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുമൊക്കെയായി എല്ലാ തിയേറ്ററുകളിലും ഹാം റേഡിയോ സൗകര്യം ഒരുക്കിയിട്ടുണ്ട് ഇത്തവണ. ഓരോ മൊബൈല്‍ ഫോണ്‍ ടവറിനും ആശയവിനിമയം നടത്താനുള്ള ഒരു നിശ്ചിത കാപ്പാസിറ്റിയുണ്ട്. അതില്‍ കൂടുതല്‍ ആവുമ്പോളാണ് മൊബൈല്‍ ഫോണില്‍ നിന്നും കാളുകള്‍ വിളിക്കാന്‍ തടസ്സം നേരുടിന്ന വിധത്തില്‍ നെറ്റ്വര്‍ക്ക്‌ ജാം ആയി പോകുന്നത്. ഒരു ടവറിനു താഴെ അതിനു താങ്ങാവുന്ന പരിധിയില്‍ കൂടുതലായുള്ള മൊബൈല്‍ ഉപയോഗം വരുമ്പോഴാണ് സാധാരണ ഇത് സംഭവിക്കുക. ആളുകള്‍ കൂടുന്ന ഏതൊരിടത്തും ഇത് സംഭവിക്കാം. ഇത്തരത്തില്‍ നേരിടാന്‍ സാധ്യതയുള്ള ഒരു പ്രശ്നത്തെ മറിക്കടക്കാനാണ് കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ ഹാം റേഡിയോ ഓപ്പറേറ്റർമാരെ സമീപിച്ചത്.

ഐ എഫ് എഫ് കെയിലെ ഹാം റേഡിയോ കണ്ട്രോള്‍ റൂം
വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടു പോകാനും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുമൊക്കെയായി എല്ലാ തിയേറ്ററുകളിലും ഹാം റേഡിയോ സൗകര്യം ഒരുക്കിയിട്ടുണ്ട് ഇത്തവണ. എല്ലാ തിയേറ്ററുകളിലെയും ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ പ്രവർത്തനങ്ങളെ ഏകോപ്പിപ്പിക്കാൻ ടാഗോർ തിയേറ്ററിന് അരികിലെ സെഞ്ച്വറി ഹാളിനോട് ചേർന്ന് ഹാം റേഡിയോ സർവ്വീസിന്റെ കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്.

സന്ദേശങ്ങൾ കൈമാറാനും അടിയന്തിര സന്ദർഭങ്ങളിലെ വാർത്താവിനിമയം സാധ്യമാക്കാനുമായി നിശ്ചിത ആവർത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ (അമച്വർ റേഡിയോ) എന്നു പറയുന്നത്. ലോകം മുഴുവൻ സുഹൃത്തുക്കൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയാണ് ഹാം റേഡിയോ എങ്കിലും ആവശ്യസന്ദർഭങ്ങളിൽ സേവനങ്ങൾക്കായി ഉപയോഗിക്കുന്നു. Help all mankind എന്നതിന്റെ ചുരുക്കപ്പേരാണ് ഹാം എന്നും, അല്ല ഈ റേഡിയോ സിസ്റ്റം കണ്ടെത്തിയ ഹൈമെൻ, ആർമേ, മുറെ എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളുടെ ചുരുക്കെഴുത്താണ് ഹാം എന്നും പറയുന്നുണ്ട്.

ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഏക വിനോദം, ലൈസൻസ് ആവശ്യമുള്ള ഏക വിനോദം എന്ന പ്രത്യേകതയും ഹാം റേഡിയോക്കു ഉണ്ട്. ഒരു ഹാം യൂസർക്ക് നൽകിയ കാള്‍ സൈൻ ലോകത്ത് മറ്റാർക്കും ഉണ്ടാകില്ല എന്നതാണ് മറ്റൊരു സവിശേഷത. ഇന്റർനാഷണൽ കോഡ് ആയാണ് ഹാമിന്റെ കാൾ സൈൻ കണക്കാക്കപ്പെടുന്നത്. ‘One world one language’ എന്നതാണ് ഹാം റേഡിയോയുടെ ആപ്തവാക്യം.

മറ്റെല്ലാ ആശയവിനിമയ സംവിധാനങ്ങളും തകരാറിലായാലും ഹാം റേഡിയോ പ്രവർത്തിക്കും. ദുരന്തനിവാരണ വാർത്താ മേഖലയിൽ ഏറെ പ്രസിദ്ധമാണ് ഈ റേഡിയോ സംവിധാനം. മൊബൈലും ഇന്റർനെറ്റുമൊക്കെ നിലച്ചു പോയാലും ഹാം റേഡിയോ വഴിയുള്ള ആശയവിനിമയം സാധ്യമാണ്. സുനാമി സമയത്ത് ആൻഡമാൻ നിക്കോബാർ ദ്വീപിലും ഗുജറാത്ത് ഭൂചലനസമയത്തും, ഉത്തരേന്ത്യയിലെയും നേപ്പാളിലെയും ഭൂകമ്പസമയത്തും, എന്തിന് പ്രളയസമയത്ത് ഒറ്റപ്പെട്ട തുരുത്തുകളായി മാറിയ ചെങ്ങന്നൂരിലും വയനാട്ടിലും വരെ ഹാം റേഡിയോ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ സുഗമമായി നടത്തിയിരുന്നു.

 മേളയില്‍ ഹാം റേഡിയോയ്ക്ക് എന്ത് കാര്യം?
ദുരന്തമുഖങ്ങളിലെ രക്ഷകസാന്നിധ്യമായ ഹാമിന് ഐഎഫ്എഫ്കെ പോലുള്ള ഒരു ചലച്ചിത്രമേളയിൽ എന്ത് കാര്യം എന്ന ആകാംക്ഷയോടെയാണ് ഹാം റേഡിയോ കൺട്രോൾ റൂമിനെ സമീപിച്ചത്. ആ ചോദ്യത്തിന് ഉത്തരം നൽകിയത് ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയുടെ സെക്രട്ടറിയായ കെ. നിഷാന്ത് ആണ്.

“ഒരുപാട് ആളുകൾ വരുന്ന സമയത്ത് ആളുകൾ പരസ്പരം മൊബൈലിൽ വിളിക്കാൻ ശ്രമിക്കും. ഒരു ടവറിന് പരമാവധി 1000-1500 കോളുകൾ ഒക്കെയെ ഒരേ സമയം അറ്റൻഡ് ചെയ്യാൻ സാധിക്കൂ. പകരം പതിനായിരങ്ങൾ വരുമ്പോൾ ബുദ്ധിമുട്ടാവും. നെറ്റ്‌വർക്കിൽ ജാമിങ്ങ് വരും. അപ്പോഴെല്ലാം മെസേജുകൾ പാസ് ചെയ്യാൻ ഏറ്റവും നല്ല സംവിധാനം വയർലെസ്സ് ആണ്,” നിഷാന്ത് വിശദമാക്കി.

“വിഎച്ച്ആർ സംവിധാനം ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ അനുമതിയോടെ, ചലച്ചിത്ര അക്കാദമി ആവശ്യപ്പെട്ടതു പ്രകാരം സൗജന്യസേവനമാണ് ഞങ്ങളിപ്പോൾ നൽകുന്നത്. ഓരോ തിയേറ്ററിലും ഹാം റേഡിയോ ഓപ്പറേറ്റേഴ്സ് ഉണ്ട്. ഓരോ തിയേറ്ററിലെയും ആവശ്യങ്ങൾ, അവിടെ നടക്കുന്ന പ്രശ്നങ്ങൾ ഒക്കെ കൃത്യമായി കൺട്രോൾ റൂമിൽ അറിയിക്കുകയും അവിടുന്ന് വേണ്ട കാര്യങ്ങൾ ചെയ്യാൻ സഹായിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. കറന്റ് പോയാൽ പോലും ഹാം റേഡിയോകൾ പ്രവർത്തിക്കും. ഇവിടുന്നുള്ള സന്ദേശങ്ങൾ മറ്റു ജില്ലകളിലേക്ക് അയക്കണമെങ്കിൽ അതിനുള്ള സൗകര്യവും ഇവിടെയുണ്ട്,” നിഷാന്ത് കൂട്ടിച്ചേർത്തു.

കെ. നിഷാന്ത്,(VU3MOE)
പ്രളയസമയത്തും ദുരന്തമുഖത്ത് സജീവമായി ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയുണ്ടായിരുന്നു.

“ചെങ്ങന്നൂരിലെ പ്രളയമുഖത്തും ഞങ്ങൾ ഉണ്ടായിരുന്നു. തമിഴ്നാടിൽ ഗജ അടിച്ചപ്പോഴും തമിഴ്നാട് സർക്കാർ ഞങ്ങളുടെ സേവനം ആശ്രയിച്ചിരുന്നു. അവർക്ക് ഹാം സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. ഞങ്ങൾ കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയർമാർ കൂടിയാണ്. കേരള ഫയർഫോഴ്സിന്റെ സിആർവിയിലും ഞങ്ങളുണ്ട്,” നിഷാന്ത് വ്യക്തമാക്കി.

നാനാ തുറകളില്‍പെട്ടവര്‍ ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയിൽ അംഗങ്ങളാണ്. സർവയർ ഡിപ്പാർട്ടമെന്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച രാജശേഖരൻ നായരാണ് ഈ സൊസൈറ്റിയുടെ പ്രസിഡന്റ്.

ഹാം റേഡിയോ ഉപയോഗിക്കാൻ വേണ്ട യോഗ്യതകള്‍
“കേന്ദ്ര സർക്കാറിന്റെ ലൈസൻസ് ഉള്ളവർക്കു മാത്രമേ ഹാം റേഡിയോ ഉപയോഗിക്കാൻ പാടുള്ളൂ. അതിനൊരു ടെസ്റ്റുണ്ട്. 12 വയസ്സുകഴിഞ്ഞ ആർക്കും ഈ ടെസ്റ്റ് എഴുതാം. പൊതുജനങ്ങൾക്ക് ഈ സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയില്ല. ഈ സംവിധാനത്തെ കൂടുതലായി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതു കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഗുണവശങ്ങൾ പൊതുജനങ്ങളും സംഘടനകളും അറിയണമെന്ന ലക്ഷ്യത്തോടെയാണ് തീർത്തും സൗജന്യമായി ഞങ്ങൾ ഈ സേവനം നൽകുന്നത്,” രാജശേഖരൻ നായർ വ്യക്തമാക്കി.

രാജശേഖരന്‍ നായര്‍, VU2RJR
20 ഹാം റേഡിയോ ഓപ്പറേറ്റർമാരുണ്ട് ഇവിടെ ഐഎഫ്എഫ്കെ ഡ്യൂട്ടിയിൽ. സർക്കാർ തന്ന കോൾ സൈൻ ഉപയോഗിച്ചാണ് ഞങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യുക. കമ്മ്യൂണിക്കേഷനിടെ പേരെടുത്തു പറയില്ല. പല വാക്കുകളും കോഡ് ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുക. ഇന്ന സാധനം ഇവിടെ എത്തിയിട്ടുണ്ട് എന്നു പറയുന്നതിന് പകരം QSL എന്ന കോഡ് ഉപയോഗിക്കും. കുഞ്ഞു കുഞ്ഞു കോഡുകളിലൂടെ വലിയ ആശയങ്ങൾ കൈമാറും. ആൽഫ, ബ്രാവോ, ചാർലി, ഡെൽറ്റ തുടങ്ങിയ ഫോണിറ്റിക് ആൽഫബെറ്റ് ആണ് കമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്നത്,” നിഷാന്ത് വിശദമാക്കി.

മമ്മൂട്ടി, കമലഹാസൻ, അമിതാഭ് ബച്ചൻ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെല്ലാം ഹാം റേഡിയോ ഉപയോഗിക്കാൻ അറിയുന്നവരാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഹാം റേഡിയോ യൂസർ ആയിരുന്നു. രാജീവ് ഗാന്ധിയുമായി വയർലെസ്സിൽ സംസാരിച്ച അനുഭവവുമുണ്ട് ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയുടെ പ്രസിഡന്റായ രാജശേഖരൻ നായർക്ക്.
{source Internet, Content credit | malayalam.indianexpress.com}

യാഗി ആന്റിന എന്ന ഹാം റേഡിയോ ആന്റിന

കേബിള്‍ ടി.വി യുടേയും ഡി.ടി.എച്ചിന്റേയും വരവോടെ നമ്മുടെ നാട്ടില്‍ നിന്നും പതിയേ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒന്നുണ്ട്. പണ്ട് കാലത്ത് ടി.വി. യുള്ള എല്ലാ വീടുകളുടേയും മുകളില്‍ സ്ഥാപിച്ചിരുന്ന ആന്റിന. ദൂരദര്‍ശന്റെ ഭൂതലസംപ്രേക്ഷണം ടി.വി. യില്‍ ലഭ്യമാക്കുക എന്നതായിരുന്നു അത്തരം ആന്റിനകളുടെ ദൌത്യം. ഏതാണ്ട് തെങ്ങോലയുടെ ആകൃതിയില്‍ നിരവധി അലൂമിനിയം കുഴലുകളാല്‍ നിര്‍മ്മിതമായിരുന്നു അത്തരം ആന്റിനകള്‍. ഹിഡസുഗോ യാഗി (Hidetsugu Yagi,), ഷിന്റാരോ ഉഡ (Shintaro Uda) എന്നിവര്‍ 1926 ചേര്‍ന്ന് രൂപകല്പന ചെയ്ത ആന്റിനയുടെ ഒരു വകഭേദമാണ് നാം ഇന്ന് കാണുന്ന ടി.വി. ആന്റിന. യാഗിയുടെ ബഹുമാനാര്‍ത്ഥം   യാഗി ആന്റിനകള്‍ എന്ന് അറിയപ്പെടുന്ന ഇവ എങ്ങിനെയാണ് ടി.വി. സംപ്രേക്ഷണത്തെ സ്വീകരിക്കുന്നത് എന്നറിയുക രസകരമായിരിക്കും. 

വൈദ്യുതകാന്തിക തരംഗങ്ങളാണ് ടി.വി.യും റേഡിയോയും പോലുള്ള ഉപകരണങ്ങളുടെ അടിസ്ഥാനം. സംപ്രേക്ഷണനിലയത്തില്‍ നിന്നും ഉള്ള ചലച്ചിത്രവും ശബ്ദവും വൈദ്യുതകാന്തിക തംരഗങ്ങളിലേറിയാണ് നമുക്കരികില്‍ എത്തുന്നത്. ഈ വൈദ്യുതകാന്തിക തരംഗങ്ങളെ സ്വീകരിക്കുന്ന പണിയാണ് നമ്മുടെ ആന്റിനക്ക് നിര്‍വ്വഹിക്കാനുള്ളത്. നിരവധി സ്റ്റേഷനുകളില്‍ നിന്നും ഒരേ സമയം സംപ്രേക്ഷണം ഉണ്ടാവാം. ഇവയെ തമ്മില്‍ വേര്‍തിരിക്കുന്നത് സംപ്രേക്ഷണം ചെയ്യുന്ന വൈദ്യുതകാന്തിക തരംഗങ്ങളുടെ ആവൃത്തി വച്ചാണ്. ഒരു സ്റ്റേഷനില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന തരംഗങ്ങളുടെ ആവൃത്തി ഒരിക്കലും മറ്റൊരു സ്റ്റേഷനും ഉണ്ടാവില്ല. 290MHz ലാണ് ഒരു സ്റ്റേഷന്റെ സംപ്രേക്ഷണമെങ്കില്‍ 320MHz ലായിരിക്കാം മറ്റൊരു സ്റ്റേഷന്റെ സംപ്രേക്ഷണ ആവൃത്തി. 

ഒരു വൈദ്യുതചാലകത്തില്‍ വന്നു തട്ടുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ അതില്‍ ഒരു ചെറിയ വൈദ്യുതി സൃഷ്ടിക്കും. വൈദ്യുതകാന്തിക പ്രേരണം എന്ന പ്രതിഭാസം മൂലമാണിത്. ആന്റിന നിര്‍മ്മിച്ചിരിക്കുന്നതും ഇത്തരം ചാലകങ്ങള്‍ ഉപയോഗിച്ചാണ്. അതു കൊണ്ട് തന്നെ ടി.വി നിലയങ്ങളില്‍ നിന്നും സംപ്രേക്ഷണം ചെയ്യപ്പെടുന്ന തംരഗങ്ങള്‍ ആന്റിനയില്‍ വന്ന് തട്ടുമ്പോള്‍ അതിനനുസൃതമായ  വൈദ്യുതി  ഇതില്‍ സൃഷ്ടിക്കപ്പെടുന്നു. ഈ സിഗ്നലുകളാണ് കേബിളുകള്‍ വഴി ടി.വിയില്‍ എത്തിക്കുന്നത്. ടി.വി. യിലെ മറ്റ് ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകള്‍ ഈ സിഗ്നലുകളെ സംസ്കരിച്ച് ചിത്രവും ശബ്ദവുമാക്കി മാറ്റി നമുക്ക് മുന്നില്‍ എത്തിക്കുന്നു. 

എല്ലാ സ്റ്റേഷനുകളില്‍ നിന്നുമുള്ള സിഗ്നലുകള്‍ ആന്റിനയില്‍ എത്തുന്നുണ്ട്. പക്ഷേ ആന്റിനയുടെ നീളത്തിനനുസരിച്ച് ഒരു പ്രത്യേക സ്റ്റേഷനില്‍ നിന്നുള്ള സംപ്രേക്ഷണത്തെ കൂടുതല്‍ കാര്യക്ഷമമായി സ്വീകരിക്കുവാന്‍ കഴിയും. ഇതിന് ആന്റിനയെ സഹായിക്കുന്നത് ഡൈപോള്‍ എന്ന സംവിധാനമാണ്. ഒരു ടി.വി. ആന്റിനയില്‍ കേബിള്‍ ബന്ധിപ്പിക്കുന്ന ഒരു വളഞ്ഞ കുഴല്‍ നാം ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതാണ് ഡൈപോള്‍. ഇതിന്റെ നീളമാണ് ഏത് സ്റ്റേഷനെയാണ് നാം സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. സംപ്രേക്ഷണ തരംഗത്തിന്റെ തരംഗദൈര്‍ഘ്യവുമായി ബന്ധപ്പെട്ടതാണ് ഈ നീളം. തരംഗദൈര്‍ഘ്യത്തിന്റെ പകുതിയായിരിക്കണം ഡൈപോളിന്റെ നീളം. അതായത് ഒരു ഡൈപോള്‍ അതിന്റെ നീളത്തിന്റെ ഇരട്ടി തരംഗദൈര്‍ഘ്യമുള്ള തരംഗത്തെയാണ് ഏറ്റവും കാര്യക്ഷമമായി സ്വീകരിക്കുക. ഓരോ സ്റ്റേഷനും സ്വീകരിക്കുവാന്‍ വ്യത്യസ്ഥ നീളമുള്ള ഡൈപോളുകള്‍ ഉപയോഗിക്കണം എന്ന് സാരം. 

ഡൈപോളാണ് ഇത്തരം ആന്റിനകളുടെ ഏറ്റവും പ്രധാന ഭാഗം. ഈ ഡൈപോള്‍ മാത്രമുണ്ടെങ്കില്‍ തന്നെ ടി.വി. പരിപാടികള്‍ വ്യക്തമായി സ്വീകരിക്കുവാന്‍ കഴിയും. പക്ഷേ കൂടുതല്‍ കാര്യക്ഷമമാര്‍ന്ന സിഗ്നല്‍ സ്വീകരണത്തിനാണ് ഡൈപോളിന് പുറമേ മറ്റ് ചില കുഴലുകള്‍ കൂടി ആന്റിനകളില്‍ കാണപ്പെടുന്നത്. ഇവ ഡൈപോളിന്റെ ഇരുവശങ്ങളിലുമായാണ് സ്ഥാപിച്ചിരിക്കുന്നത്. ഡൈപോളിനേക്കാള്‍ നീളമുള്ള ഒരു കുഴല്‍ ഉണ്ട്. ഇതിനെ വിളിക്കുന്നത് റിഫ്ലക്ടര്‍ എന്നാണ്. ഡൈപോളിനേക്കാള്‍ നീളം കുറഞ്ഞ നിരവധി കുഴലുകള്‍ മറുവശത്ത് ഘടിപ്പിച്ചിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഓരോ കുഴലിനേയും ഡയറക്ടര്‍ എന്നാണ് വിളിക്കുന്നത്.  
വരുന്ന സിഗ്നലുകളെ ശക്തമാക്കുകയാണ് റിഫ്ലക്ടറിന്റെ ധര്‍മ്മം. സംപ്രേക്ഷണം നടക്കുന്ന സ്റ്റേഷന്റെ നേരേ തന്നെ ഡൈപോള്‍ നിന്നാല്‍ മാത്രമേ പരമാവധി സിഗ്നല്‍ ലഭിക്കുകയുള്ളൂ. ഈ ദിശയെ കൂടുതല്‍ കൃത്യതയുള്ളതാക്കിത്തീര്‍ക്കാന്‍ ഡയറക്ടറുകള്‍ സഹായിക്കുന്നു. 

റിഫ്ലക്ടറിന്റെ നീളം ഡൈപോളിന്റെ നീളത്തേക്കാള്‍ ഏതാണ്ട് 5% കൂടുതലായിരിക്കും. അതേ പോലെ ആദ്യ ഡയറക്ടറിന്റെ നീളം ഡൈപോളിന്റെ നീളത്തേക്കാല്‍ ഏതാണ്ട് 5% കുറവും ആയിരിക്കും. നിരവധി ഡയറക്ടറുകള്‍ ഒരു ആന്റിനയില്‍ ഉണ്ടാകാം. രണ്ടാമത്തെ ഡയറക്ടറിന് ആദ്യ ഡയറക്ടറിനേക്കാള്‍ 5% ത്തോളം നീളം കുറവായിരിക്കും. തുടര്‍ന്നുള്ള ഡയറക്ടറുകളും സമാനമായ രീതിയില്‍ നീളം കുറഞ്ഞു കൊണ്ടിരിക്കും. ആന്റിനയിലെ ഡൈപോളും റിഫ്ലക്ടറും തമ്മിലുള്ള അകലം തരംഗദൈര്‍ഘ്യത്തിന്റെ പത്തിലൊന്നായാണ് സാധാരണരീതിയില്‍ നിശ്ചയിച്ചിട്ടുള്ളത്. 

ടി.വി. സിഗ്നുകള്‍ മാത്രമല്ല റേഡിയോ സിഗ്നലുകളും സ്വീകരിക്കാന്‍ ഇത്തരം ആന്റിനകള്‍ ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ചും എഫ്.എം. സ്റ്റേഷനുകള്‍. എഫ്.എം. സ്റ്റേഷന്റെ ഫ്രീക്വന്‍സി അറിയാമെങ്കില്‍ അതില്‍ നിന്നും തരംഗദൈര്‍ഘ്യം കണക്കാക്കാവുന്നതാണ്. തരംഗവേഗത = ആവൃത്തി x തരംഗദൈര്‍ഘ്യം എന്നതാണ് ഇതിന്റെ സൂത്രവാക്യം. അപ്പോള്‍ തരംഗദൈര്‍ഘ്യം = തരംഗവേഗത / ആവൃത്തി . പ്രകാശമുള്‍പ്പടെ എല്ലാ വൈദ്യുതകാന്തിക തരംഗങ്ങളുടേയും വേഗത 3 x 108 മീറ്റര്‍/സെക്കന്റ് ആണ്. ഇതില്‍ നിന്നും തരംഗദൈര്‍ഘ്യം കണ്ടെത്തുകയും അതിന്റെ പകുതി നീളമുള്ള ഡൈപോള്‍ നിര്‍മ്മിക്കുകയും ചെയ്താല്‍ വളരെ അകലെയുള്ള എഫ്.എം. സ്റ്റേഷനുകളിലെ പരിപാടികള്‍ പോലും കേള്‍ക്കാന്‍ കഴിയുന്നതാണ്. 

ഇത്തരം ആന്റിനകള്‍ കേബിള്‍ ടി.വി.യുടേയും ഡി.ടി.എച്ചിന്റേയും വരവോടെ പതിയേ അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും ഇവയുടെ പ്രാധാന്യം ഒട്ടും തന്നെ കുറച്ച് കാണാന്‍ കഴിയുകയില്ല. സൈനികരംഗത്തും കപ്പലുകളിലും ഹാം റേഡിയോ സേവനങ്ങളിലുമെല്ലാം ഇത്തരം ആന്റിനകള്‍ ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്.

വിദ്യാഭ്യാസ പദ്ധതിയില്‍ ദുരന്ത നിവാരണം ,ഹാം റേഡിയോ നിര്‍ബന്ധമാക്കണം

ദുരന്ത നിവാരണം സുനാമിക്കു ശേഷം സിബിഎസ്ഇ സിലബസില്‍ 9,10 ക്ലാസുകളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ”ടുഗെതര്‍ ടുവേഡ്‌സ് എ സേഫര്‍ ഇന്ത്യ ‘ എന്ന പേരില്‍ മൂന്ന് പാര്‍ട്ടുകളായി ടെക്സ്റ്റ് ബുക്കുകള്‍ വഴി പഠിപ്പിച്ചിരുന്നു.സാധാരണക്കാരുള്‍പ്പെടെ യുള്ളവര്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിയുന്ന തരത്തിലുള്ള വിവരങ്ങള്‍ ആ പാഠപുസ്തകങ്ങളിലുണ്ടായിരുന്നു. അത് പഠിപ്പിച്ച അധ്യാപികയെന്ന നിലയില്‍ ഇന്ന് അത്തരം ഒരു സിലബസിന്റെ ആവശ്യം ഊന്നിപ്പറയുന്നു. അമിത പഠനഭാരമെന്ന പരാതി ഉയര്‍ന്നപ്പോള്‍ സിബിഎസ്ഇ ആ വിഷയം സാമൂഹ്യ ശാസ്ത്ര സിലബസില്‍ നിന്നെടുത്തു മാറ്റുകയായിരുന്നു. സമാനമായ പാഠ്യ പദ്ധതി അത്യാവശ്യമാണെന്ന് ഈ ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നു

ഹാം റേഡിയോ വ്യാപകമാകണം

ദുരന്ത ശേഷം വന്ന ഏറ്റവും വലിയ പ്രതിസന്ധി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതാണ്. ഇത് പരിഹരിക്കാന്‍ ഹാം റേഡിയോ എന്ന വയര്‍ലെസ് വാര്‍ത്താ വിനിമയ സംവിധാനം ഉപയോഗിക്കാം. കേരളത്തില്‍ ഇത് വ്യാപകമല്ല. 13 വയസു മുതലുള്ള ആര്‍ക്കും ഹാം റേഡിയോ ഓപ്പറേറ്ററാകാം. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നടത്തുന്ന ലളിതമായ പരീക്ഷ പാസായാല്‍ ലൈസന്‍സ് ലഭിക്കും. കൂടുതല്‍ പേര്‍ ഹാം റേഡിയോ ലൈസന്‍സ് എടുത്ത് ദുരന്ത നിവാരണത്തില്‍ സജീവമാകണം

ദുരന്ത ശേഷമുള്ള ആവശ്യങ്ങളുടെ കണക്കെടുപ്പു മുതലുള്ള കാര്യത്തില്‍ പ്രാവീണ്യമുള്ളവര്‍ നമുക്ക് കുറവാണ്. ഐക്യ രാഷ്ട്ര സംഘടനയുടെ ദുരന്ത നിവാരണ മുഖത്ത് പ്രവര്‍ത്തിക്കുന്ന വിദ്ഗധരുടെ സേവനം ഇതിനായി ഉപയോഗിക്കാം.

ഹാം റേഡിയോ രംഗത്തെ കാർഷിക ശാസ്ത്രജ്ഞൻ

VU3NRK
വയനാട്ടിലെ  വാനിലതോപ്പില്‍ ഒരു കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഒളിഞ്ഞിരിക്കുന്നു. എന്‍ആര്‍കെ എന്നറിയപ്പെടുന്ന പുല്‍പ്പള്ളി മൂഴിമല നിരപ്പത്ത് കുമാരന്‍. വയസ് 60. ജനിച്ചത് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍. 1966ല്‍ വയനാട്ടിലെത്തി. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ശില്‍പ്പിയാണ് എന്‍ആര്‍കെ. അടുത്തിടെ അദ്ദേഹം കണ്ടെത്തിയ ശ്രദ്ധേയമായ ഒരു യന്ത്രം ബൈക്ക് മോഷ്ടാക്കള്‍ക്ക് പണി കൊടുക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. ഇരുചക്രവാഹനങ്ങള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് മോഷണം തടയാന്‍ പര്യാപ്തമാണ് ഈ നൂതന ഉപകരണം. ഒരു റിസീവിങ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വെര്‍ട്ടിക്കല്‍ സെന്‍സര്‍, അലാം സര്‍ക്യൂട്ട് എന്നീ ഭാഗങ്ങളടങ്ങുന്ന സ്മാര്‍ട്ട്‌ലോക്ക് ബൈക്കില്‍ ഘടിപ്പിച്ചാല്‍ വാഹന മോഷണം തടയാനാകും. ഉടമയുടെ കൈയിലുള്ള ചെറിയ റിമോട്ട് വഴി വാഹനം സുരക്ഷിതം. റിമോട്ട് ഉപയോഗിച്ച് ലോക്ക് ഓഫാക്കിയില്ലെങ്കില്‍ സൈഡ് സ്റ്റാന്റിലിട്ട് വാഹനം ഉയര്‍ത്തിയാല്‍പോലും അലാം മുഴങ്ങും. മോഷ്ടാക്കള്‍ക്ക് വാഹനം തള്ളികൊണ്ടു പോകാനും സാധിക്കില്ല. ബാറ്ററി വിച്ഛേദിച്ചാലും അലാം ഓഫാക്കാന്‍ കഴിയില്ല. താക്കോല്‍ ഉപയോഗിച്ച് കള്ളന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയാലും വാഹനം ഓടില്ല, റിമോട്ട് ഉണ്ടെങ്കില്‍ മാത്രമേ വാഹനം സ്റ്റാര്‍ട്ടാവുകയുള്ളു. 1500 രൂപ മാത്രമാണ് സ്മാര്‍ട്ട് ലോക്കിന്റെ നിര്‍മ്മാണച്ചെലവെന്ന് കുമാരേട്ടന്‍ പറയുന്നു. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചാല്‍ ചുരുങ്ങിയ വിലക്കുതന്നെ ഡിവൈസ് വില്‍ക്കാനാവുമെന്നുമാണ് കുമാരേട്ടന്റെ അഭിപ്രായം.

1990ല്‍ ഹാം റേഡിയോ കോഴ്‌സ് പാസായി ലൈസന്‍സ് സമ്പാദിച്ചതോടെയാണ് ഈ യുവ കാര്‍ഷിക ശാസ്ത്രജ്ഞന്‍ വയനാട്ടില്‍ ശ്രദ്ധേയനാവുന്നത്. ജില്ലയില്‍ ഹാം റേഡിയോ കൈവശമുള്ള പത്ത് പേരില്‍ ഒരാളാണ് എന്‍ആര്‍കെ. ഹാം റേഡിയോ കൊണ്ട് നിരവധി പുലിവാലുകളും ഇദ്ദേഹം പിടിച്ചിട്ടുണ്ട്. റാഞ്ചിയിലെ സഹോദരന്‍ മരണപ്പെട്ട വിവരം നെറ്റ് സര്‍വീസ് വഴി ലഭിച്ച അക്കാലത്ത് 20 കിലോമീറ്ററിലധികം കാല്‍നടയായി യാത്ര ചെയ്താണ് സന്ദേശം കൈമാറാനായത്. ആളുകളുടെ വിലാസം കണ്ടെത്തുന്നത് അതിലും ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുന്നു. ലാത്തൂരിലെ ഭൂകമ്പ സമയത്ത് വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായതോടെ ഗുജറാത്ത് സര്‍ക്കാര്‍ ഹാം റേഡിയോയെയാണ് പൂര്‍ണ്ണമായും ആശ്രയിച്ചത്. കേരളത്തിലെ ഇരുപതോളം റേഡിയോ ഉടമകള്‍ ലാത്തൂരില്‍ സേവനമനുഷ്ഠിച്ചു. എന്‍ആര്‍കെക്ക് ക്ഷണം ലഭിച്ചെങ്കിലും പോകാനായില്ല. 12 വോള്‍ട്ട് ബാറ്ററിയും ആന്റിനക്ക് വേണ്ട ചെമ്പ് കമ്പികളും എക്യുപ്പ്‌മെന്റുമായാല്‍ ഹാം റേഡിയോയായി. 1991ല്‍ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കണ്ട എന്‍ആര്‍കെയെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ആദരിക്കുകയും അദ്ദേഹത്തിന് സൗജന്യമായി വൈദ്യുതി കണക്ഷന്‍ അനുവദിക്കുകയും ചെയ്തിരുന്നു. വോള്‍ട്ടേജ് ക്ഷാമം കൊണ്ട് കഷ്ടപ്പെട്ട പുല്‍പ്പള്ളിക്കാര്‍ക്ക് അനുഗ്രഹമായാണ് അദ്ദേഹം പ്രത്യേക ഉപകരണം വികസിപ്പിച്ചെടുത്തത്. വൈദ്യുതിയുടെ ആമ്പിയര്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൊച്ചു ട്രാന്‍സ്‌ഫോര്‍മറായിരുന്നു അത്. പത്ത് വോള്‍ട്ട് വൈദ്യുതി ലൈനിലുണ്ടെങ്കില്‍ ഒമ്പത് ട്യൂബുകള്‍ വരെ കത്തിക്കാന്‍ ഈ ഉപകരണം വഴി സാധിക്കും. ഒരു സ്റ്റോറേജ് ബാറ്ററി ഘടിപ്പിച്ചാല്‍ എമര്‍ജന്‍സിയായും ഉപയോഗിക്കാം. ലൈനില്‍ 110 വോള്‍ട്ടിലെറെ വൈദ്യുതി വന്നാല്‍ ഉപകരണം താങ്ങും. 750 രൂപ മുതല്‍ 1500 രൂപ വരെയായിരുന്നു അതിന്റെ ചെലവ്. പുല്‍പ്പള്ളിയിലെ വോള്‍ട്ടേജ് ക്ഷാമം സെക്രട്ടേറിയേറ്റിലെത്തിച്ച എന്‍ആര്‍കെ പുല്‍പ്പള്ളിക്കാര്‍ക്ക് പ്രിയപ്പെട്ടവനായി. കെഎസ്ഇബിയും അദ്ദേഹത്തിന്റെ കഴിവുകളെ ആദരിച്ചു.

ഏതായാലും ഇതോടെ പുല്‍പ്പള്ളിയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വയനാട്ടില്‍ വാനില കൃഷിക്ക് പ്രാധാന്യം കൈവന്നതോടെ കാര്‍ഷിക മേഖല ശക്തിപ്പെട്ടു. ഇതോടെ വാനില മേഖലയില്‍ മോഷണവും വ്യാപകമായി. മോഷ്ടാക്കളെ പിടികൂടാന്‍ കഴിയാതെവന്നതോടെ ഇതിനൊരു പോംവഴി എന്‍ആര്‍കെ കണ്ടെത്തി. തോട്ടം കാക്കാനായി ഒരു ഇലക്‌ട്രോണിക്‌സ് യന്ത്രം അദ്ദേഹം വികസിപ്പിച്ചു. തെഫ്റ്റ് ഇന്‍ഫര്‍മേഷന്‍ പവര്‍ പ്രോസസ്സിങ് യൂണിറ്റ് എന്ന യന്ത്രം അക്കാലത്ത് മോഷ്ടാക്കളെ തോട്ടങ്ങളില്‍നിന്നകറ്റി. ഇതൊരു മിനി റോബോട്ടാണ്. തോട്ടത്തിലോ വീട്ടിലോ സ്ഥാപനങ്ങളിലോ ഒളിപ്പിച്ചുവെച്ചിരിക്കുന്ന നേരിയ ചെമ്പ് കമ്പികളില്‍നിന്നാണ് വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലെത്തുക. ഇവിടെ നിന്നും സെര്‍ച്ച് യൂണിറ്റിലെത്തുന്ന കമാന്‍ഡുകള്‍ അപരിചിതന്റെ ആഗമനവും ദിശയും മനസിലാക്കി ആ ഭാഗത്തേക്ക് തിരിഞ്ഞ് സെര്‍ച്ച് ലൈറ്റ് അടിക്കുകയും സൈറണ്‍ മുഴങ്ങുകയും ചെയ്യും. അന്ന് 3500 രൂപയായിരുന്നു അതിന്റെ വില. ടെലിഫോണിന്റെ സുരക്ഷിതത്വം കണക്കാക്കി എന്‍ആര്‍കെ രൂപകല്‍പ്പന ചെയ്ത സെയ്ഫ് കോള്‍ ഉപകരണവും ഏറെ ശ്രദ്ധേയമായിരുന്നു. ഫോണുമായി യാതൊരു ബന്ധവുമില്ലാതെ ഫോണ്‍ പ്രവര്‍ത്തിക്കുന്ന സമയം ഓഡിയോ സെന്‍സര്‍ യൂണിറ്റുവഴി തരംഗങ്ങളെ കണ്‍ട്രോള്‍ യൂണിറ്റിലെത്തിച്ച് ഇതുമായി ഘടിപ്പിച്ച സ്പീക്കറിലൂടെ ഫോണില്‍ സംസാരിക്കുന്നതെന്തും വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും എന്നതായിരുന്നു ഈ ഉപകരണത്തിന്റെ പ്രത്യേകത. ഇടിമിന്നല്‍ വഴി വ്യാപകമായി അപകടമുണ്ടായ വയനാട്ടില്‍ ഇതും ശ്രദ്ധേയമായി. ഫോണ്‍ കൈയിലെടുക്കാതെതന്നെ മിന്നലില്‍നിന്ന് രക്ഷനേടാം. രഹസ്യസ്വഭാവമില്ലാത്ത കോളുകള്‍, ഫാമിലി, ഓഫീസ് കോണ്‍ഫറന്‍സിലോ ഇത് പ്രയോജനപ്പെടുത്താം. സൈലോഡ്രം എന്ന ലളിതമായ ഒരു സംഗീത ഉപകരണത്തിന് 1987ല്‍ എന്‍ആര്‍കെ രൂപകല്‍പ്പന ചെയ്തിരുന്നു. തബലിസ്റ്റുകൂടിയായ എന്‍ആര്‍കെ ജാസിന് പകരം ഉപയോഗിക്കുന്ന രീതിയിലാണ് ഇത് പാകപ്പെടുത്തിയത്. അഞ്ച് പാര്‍ട്ടുകളും വേര്‍പെടുത്തി ഒരു ബാഗിലാക്കി കൊണ്ടുനടക്കാമെന്നതായിരുന്നു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കാപ്പിതോട്ടങ്ങളിലെയും വാനിലതോട്ടങ്ങളിലെയും പച്ചക്കറി തോട്ടങ്ങളിലെയും കീടങ്ങളെ ആകര്‍ഷിക്കുന്നതിനായി അദ്ദേഹം കണ്ടെത്തിയ സോളാര്‍ ലാമ്പും ഏറെ ശ്രദ്ധേയമാണ്. രാത്രികാലങ്ങളില്‍ ഒരു പ്രത്യേകവെളിച്ചത്തിലേക്ക് ആകൃഷ്ടരാകുന്ന കീടങ്ങള്‍ റാന്തലിന് ചുറ്റും വിന്യസിച്ചിരിക്കുന്ന നേരിയ ചെമ്പുകമ്പികളില്‍ തട്ടി ചിറകരിഞ്ഞ് നിലംപൊത്തുന്നു. ഇത്തരത്തില്‍ അനേകം നേട്ടങ്ങളുടെ ഉടമയാണ് പുല്‍പ്പള്ളിക്കാരുടെ കുമാരേട്ടന്‍. പ്രതിമാ നിര്‍മാണരംഗത്തും കുമാരേട്ടന്‍ ശ്രദ്ധേയനാണ്. മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്‌പേയ് മുതല്‍ നിരവധി മഹാന്മാരുടെ പ്രതിമകളാണ് അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ബാലചിത്രകാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ശില്‍പ്പമായിരുന്നു. പുല്‍പ്പള്ളി ടൗണില്‍ ഇലക്‌ട്രോണിക്‌സ് കട നടത്തുന്ന കുമാരേട്ടന്‍ പരേതനായ രാമകൃഷ്ണന്‍- ജാനകി ദമ്പതികളുടെ നാല് മക്കളില്‍ മൂത്തയാളാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ഇലക്ട്രിക്കല്‍ വസ്തുക്കളോട് തോന്നിയ കമ്പമാണ് അദ്ദേഹത്തെ ഈ നിലയിലെത്തിച്ചത്. കുസൃതിക്കാരനെപ്പോലെതന്നെ വാച്ചും റേഡിയോയുമൊക്കെ അഴിച്ച് റിപ്പയര്‍ ചെയ്ത് രക്ഷിതാക്കളുടെ പക്കല്‍നിന്നും ധാരാളം അടി വാങ്ങിയതായും അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. കുമാരേട്ടനിലെ കര്‍ഷക ശാസ്ത്രജ്ഞനെ സംസ്ഥാന സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രോത്സാഹിപ്പിച്ചാല്‍ അത് നാടിന് മുതല്‍കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഹാം റേഡിയോ ഗവേഷണത്തിനായി പ്രൊഫഷണലുകൾ ഒത്തുചേരുന്നു

തിരുവനന്തപുരം: റേഡിയോ ആശയവിനിമയരംഗത്തുള്ള വിദ്യാഭ്യാസവും ഗവേഷണവും ലക്ഷ്യമിട്ട് ആക്ടീവ് ഹാംസ് അമച്വർ റേഡിയോ സൊസൈറ്റി (www.aars.in) പ്രവർത്തനം തുടങ്ങുന്നു.

വിദ്യാർഥികൾക്ക് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുള്ളവരുമായി ശബ്ദവിനിമയം നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മുന്നിൽക്കണ്ടാണ് ഹാം റേഡിയോ രംഗത്തുള്ളവർ ഒത്തുചേർന്നു പുതിയ കൂട്ടായ്മയ്ക്കു രൂപംനൽകിയത്.

വീഡിയോ ട്രാൻസ്ഫർ വഴി ഫയലുകൾ അയയ്ക്കുക, ചെറിയ ബാൻഡിൽ എത്ര ദൂരത്തേക്കും വലിയ ഫയലുകൾ അയയ്ക്കുക, റേഡിയോ റിപ്പീറ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക എന്നിവയാണ് സമീപകാല പദ്ധതികൾ.

പ്ലാനറ്റേറിയത്തിൽ ശനിയാഴ്ച വൈകീട്ട് നാലിനു നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ മേയർ വി.കെ.പ്രശാന്ത്,  വി.എസ്.എസ്.സി. ഡയറക്ടർ എസ്.സോമനാഥ്, എൻ.പീതാംബരക്കുറുപ്പ് എന്നിവർ പങ്കെടുത്തിരുന്നു . പ്രൊഫഷണലുകളടക്കം വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ ചേർന്നാണ് ഈ കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്.

രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹാം റേഡിയോ


ആദ്യമായാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഹാം റേഡിയോയുടെ സേവനം ആരംഭിക്കുന്നത്. 13 തീയറ്ററുകളിലായി നടക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഹാം റേഡിയോയുടെ സേവനം ആരംഭിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ് സൗജന്യമായി ഹാം റേഡിയോയുടെ സേവനം ഒരുക്കണമെന്ന് നിർദേശം നൽകിയത്. ജില്ലാ പോലീസ് കമ്മീഷണറുടെയും, ജില്ലാ കളക്‌ടർ വാസുകിയുടെയും അനുവാദപ്രകാരമാണ് ഹാം റേഡിയോ പ്രവർത്തനം ആരംഭിക്കുന്നത്. 13ഓളം പേരാണ് ചലച്ചിത്രമേളയിൽ ഹാം റേഡിയോയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ഹാം റേഡിയോയുടെ പ്രധാന ലക്ഷ്യം 13 തീയേറ്ററുകളിലെയും പ്രവർത്തനങ്ങളും, അടിയന്തര പ്രശ്നങ്ങൾ കൈമാറുകയും, തുടങ്ങി തീയറ്ററുകളിലെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുകയാണ്. വി എച്ച് എഫ് കമ്മ്യൂണിക്കേഷനാണ് ഇവിടെ നടക്കുന്നത്. വളരെ കാര്യക്ഷമമായാണ് ഹാം റേഡിയോയുടെ പ്രവർത്തങ്ങൾ രണ്ടാം ദിവസവും നടക്കുന്നത്. 22 ഹാം റേഡിയോ ഓപ്പറേറ്റർമാരാണ് സന്നദ്ധപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനം നടത്തുന്നത്. ടാഗോർ സെന്റനറി ഹാളിൽ പരിസരങ്ങളിൽ തീയേറ്ററുകളും സന്നദ്ധ സേനാംഗങ്ങളും തമ്മിൽ ഒരു ലൈവ് കമ്യൂണിക്കേഷൻ നെറ്റ്വർക്ക് സ്ഥാപിക്കാൻ സഹായിക്കും. നൂറുകണക്കിന് യുവാക്കൾ ഈ വർഷത്തെ സൗജന്യ സന്നദ്ധപ്രവർത്തനങ്ങൾക്കായി മുന്നോട്ട് വന്നിട്ടുണ്ട്.


സന്നദ്ധപ്രവർത്തകർ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു അമച്വർ ഹാം റേഡിയോ ഓപ്പറേറ്റർ അജിത് കുമാർ എസ്ആർഎഫ്.

"ഈ വർഷം ഒരു ക്യൂ സിസ്റ്റവുമില്ല, ഹാം റേഡിയോകൾ ഫലപ്രദമായി ആളുകളെ സഹായിക്കാൻ സഹായിക്കും. ചില സിനിമകൾക്ക്, കൂടുതൽ ഡെലിഗേറ്റുകളും വരും, ആവശ്യത്തിന് സീറ്റുകൾ ഉണ്ടാകില്ല. മറ്റ് തിയേറ്ററുകളിൽ സീറ്റ് ലഭ്യത അറിയാനും വക്താക്കൾക്ക് വിവരം നൽകാനും വോളന്റിയർമാർക്ക് സാധിക്കും, "കുമാർ പറഞ്ഞു.

ഈ വർഷത്തെ സൗജന്യ സന്നദ്ധപ്രവർത്തനങ്ങൾക്കായി ജനങ്ങൾ മുന്നോട്ടു വന്ന് വോളണ്ടിയർ ക്യാപ്റ്റൻ എസ് എസ് മിനു പറഞ്ഞു. "ഐഎഫ്എഫ്കെ വേദികളിൽ പല പ്രതിഷേധങ്ങളും സംഭവിച്ചിട്ടുണ്ട്, ഫലപ്രദമായ ആശയവിനിമയം അത്തരം സാഹചര്യങ്ങളെ എളുപ്പമാക്കും," മിനിയു പറഞ്ഞു.

സ്വാശ്രയ കോളേജിൽ ചേർന്ന കോളേജ് ഓഫ് ഫൈൻ ആർട്ടുകളുടെ അവസാന വർഷ വിദ്യയായ അശ്വതി മേപ്പുറത്ത്, താൻ ഐ എഫ് എഫ് കെയുടെ ഭാഗമായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. "സിനിമകളിൽ എനിക്ക് വളരെ താല്പര്യമുണ്ട്, ഞങ്ങൾക്ക് ധാരാളം അവസരങ്ങൾ കിട്ടിയിട്ടുണ്ട്. സിനിമാ നിർമാതാക്കളെ കാണാനും സിനിമ കാണാനും മികച്ച ഫിലിം നിർമാണത്തിൽ ഒരു വീക്ഷണം ലഭിക്കാനും ഞങ്ങൾ തയ്യാറാണ്, "അവർ പറഞ്ഞു.

കെ.എൻ.രാജന്റെ മറ്റൊരു ഭാഗമായിരുന്ന കെ. രാജൻ പറഞ്ഞു."കഴിഞ്ഞ നാല് വർഷമായി ഞാൻ ഐഎഫ്എഫ്കെ സന്നദ്ധസേവകനാണ്. ഉത്സവം പങ്കുവയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന അവസരമാണ് ഉത്സവം. "രാജൻ പറഞ്ഞു

Tuesday, December 25, 2018

കോഡ് ഭാഷയിലുള്ള റേഡിയോ സന്ദേശങ്ങളില്‍ പകച്ച് കൊല്‍ക്കത്ത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റേഡിയോ സിഗ്‌നല്‍ വഴി കോഡ് ഭാഷയില്‍ അജ്ഞാതര്‍ ആശയവിനിമയം നടത്തുന്നതായി കണ്ടെത്തല്‍. കൊല്‍ക്കത്തയിലെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരാണ് അജ്ഞാത റേഡിയോ സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അജ്ഞാതരില്‍ നിന്നും സിഗ്‌നലുകള്‍ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇവര്‍ ഇക്കാര്യം പൊലീസ് മേധാവികളെയും കേന്ദ്ര ഏജന്‍സികളെയും വാര്‍ത്താ വിനിമയ മന്ത്രാലയത്തേയും അറിയിച്ചു.

ദീപാവലിയോടനുബന്ധിച്ച് നോര്‍ത്ത് 24 പാരഗനാസ് ജില്ലയിലെ സോദേപൂരിലാണ് കോഡ് ഭാഷയിലുള്ള റേഡിയോ ആശയവിനിമയം ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ കണ്ടെത്തിയത്. അതിന് ശേഷം ഹൂഗ്ലി ജില്ലയിലെ ചചുരയില്‍ നിന്നും കൊല്‍ക്കത്തയിലെ സീല്‍ദായില്‍ നിന്നും സമാനമായ സിഗ്‌നലുകള്‍ ലഭിച്ചു.ലഭിച്ച സിഗ്‌നലുകള്‍ കൊല്‍ക്കത്തയില്‍ നിന്നും 2530  കിലോമീറ്റര്‍ പരിധിയില്‍ നിന്നുള്ളവയാണ്.

കഴിഞ്ഞ കുറച്ചാഴ്ചകളായി പ്രത്യേകിച്ചും അര്‍ധരാത്രിയ്ക്ക് ശേഷം ഞങ്ങള്‍ അത്തരം കോഡ് ഭാഷയിലുള്ള ആശയവനിമയങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് ബംഗാള്‍ അമേച്വര്‍ റേഡിയോ ക്ലബ് സെക്രട്ടറി അംബരിഷ് നാദ് ബിശ്വാസ് പറഞ്ഞു. അതീവ രഹസ്യമായിട്ടാണ് ആ ആശയവനിമയം നടക്കുന്നത്. കാരണം അവരുമായി സംവദിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. അവര്‍ ആരാണെന്ന് അന്വേഷിച്ചാല്‍ പൂര്‍ണ നിശബ്ദദമാത്രമാണുള്ളത്. അഫ്ഗാനിസ്ഥാനില്‍ സംസാരിക്കുന്ന പാഷ്തു ശൈലിയിലുള്ള ഉച്ചാരണമാണ് ആശയവിനിമയം നടത്തുന്നവര്‍ക്കുള്ളത്. എന്നാല്‍ സംസാരിക്കുന്ന ഭാഷ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിഴക്കന്‍ മേഖലാ അന്താരാഷ്ട്ര വയര്‍ലെസ് മോണിറ്ററിങ് സ്‌റ്റേഷന്‍ അജ്ഞാത റേഡിയോ സിഗ്‌നലുകളെ പിന്തുടരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കോര്‍ഡിനേഷന്‍ പൊലീസ് വയര്‍ലസ് ഡയറക്ടറേറ്റിനെ (ഡി.സി.പി.ഡബ്ല്യൂ.) അറിയിച്ചതായി പശ്ചിമ ബംഗാള്‍ പൊലീസ് ടെലികമ്മ്യൂണിക്കേഷന്‍ എഡിജി പറഞ്ഞു. കൊല്‍ക്കത്തയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
{source | Internet}